അറിയുന്തോറും വിസ്മയമേകുന്നതാണ് പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകൾ. ഇത്തരത്തിലുള്ള നിലവറകളും (കല്ലറ )അതിരറ്റ സമ്പത്തും ലോകത്തു മറ്റൊരിടത്തുമില്ലെന്ന് പറയപ്പെടുന്നു. നിർമ്മാണത്തിലെ അപൂർവതയും കേട്ടുകേൾവിയിൽ മാത്രം തെളിയുന്ന അമൂല്യ വസ്തുക്കളുമുള്ള നിലവറകളിലെ വിശേഷങ്ങളറിയാൻ ഏതൊരു ചരിത്ര സ്നേഹിയും കൊതിച്ചു പോകും.
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ആറ് നിലവറകളാണുള്ളതെന്ന് അറിയാമല്ലോ? A,B,C,D,E,Fഎന്നിങ്ങനെയാണ് നിലവറകൾ ഇപ്പോൾ അറിയപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട കേസ് നടക്കുന്ന സമയത്ത് തിരിച്ചറിയാനായി കോടതി തിരുവറകൾക്ക് നൽകിയതാണ് ഈ അക്ഷരപ്പേരുകൾ. എന്നാൽ അവയുടെ യഥാർത്ഥ പേരുമായി ഈ അക്ഷരങ്ങൾക്ക് യാതൊരു ബന്ധവുമി ല്ല.
1. ചുറ്റുമണ്ഡപ നിലവറയാണ് A നിലവറയെന്നറിയപ്പെടുന്നത്. തെക്കേടം നരസിംഹമൂർത്തിയുടെ തെക്ക് ഭാഗത്തായി നിലകൊളളുന്ന ചുറ്റു മണ്ഡപത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ് പ്രസ്തുത കല്ലറ.
2. ഭരതകോൺ നിലവറ- ഇതാണ് B നി ലവറ. നാലമ്പലത്തിന്റെ പടിഞ്ഞാറു ഭാഗത്ത് തെക്ക് വടക്കായി നീളത്തിൽ സ്ഥിതി ചെയ്യുന്ന വരാന്തയുടെ തെക്ക് ഭാഗത്താണ് ഈ നിലവറ.
ഭരത കോൺ നിലവറ തുറന്ന് പരിശോധിക്കാൻ ശ്രമം നടത്തിയെങ്കിലും അനിഷ്ട സംഭവത്തെ തുടർന്ന് ദേവപ്രശ്നം നടത്തുകയും തുടർന്ന് കോടതി ഉത്തരവ് പ്രകാരം പരിശോധന നിർത്തി വെക്കുകയുമായിരുന്നു.
3. വ്യാസകോൺ നിലവറയാണ് C നിലവറായെന്ന് അറിയപ്പെടുന്നത്. ഭരതകോൺ നിലവറയുടെ വടക്ക് ഭാഗത്താണിത്. വേദവ്യാസ പ്രതിഷ്ഠയുടെ മുൻവശത്തായത് കൊണ്ടാണ് ഈ പേര് വരാൻ കരണം.
4. നിത്യാദി നിലവറയെയാണ് കോടതി D നിലവറയെന്ന് പേരിട്ടു വിളിച്ചത്. നാലമ്പലത്തിന്റെ വടക്ക് ഭാഗത്തു വേദവ്യാസ പ്രതിഷ്ഠയുടെ കിഴക്കായാണ് ഈ നിലവറയുടെ കിടപ്പ്.
5. ഒറ്റക്കൽ മണ്ഡപത്തിന്റെ വടക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന വിഷക്സേനന്റെ സമീപത്താണ് E നിലവറ. ഇതും നിത്യാദി നിലവറയാണ്.
6. ഒറ്റക്കൽ മണ്ഡപത്തിന്റെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നതാണ് F നിലവറ. തെക്കേടം നരസിംഹ മൂർത്തിയുടെ നിത്യാദി നിലവറയാണ് F നിലവറ. ഇങ്ങനെയാണ് നിലവറകളുടെ കിടപ്പും പേരുകളും.
ആദ്യം തുറന്നത്
വ്യാസകോൺ നിലവറ (സി നിലവറ )
------------------------------------
വ്യാസകോൺ നിലവറയെന്നറിയപ്പെടുന്ന സി നിലവറയാണ് ആദ്യം തുന്നത്. 2011 ജൂൺ ഏഴിന് തിങ്കളാഴ്ച രാവിലെ 9 മണിക്കാണ് ഇതിനായി നിയോഗിക്കപ്പെട്ട സംഘം നിലവറ തുറക്കുന്നത്.
ഇവിടെ ഏറെയും കണ്ടെത്തിയത് സ്വർണ്ണക്കുടങ്ങളാണ്. ഉൽസവ സമയത്ത് കലശമാടുന്നതിനായി ഉപയോഗിക്കുന്നവയാണിവ. 520ൽ പരംകുടങ്ങളാണ ഇവിടെ കണ്ടെത്തിയത്. ഒന്നിന് ഏതാണ്ട് ഒന്നരക്കിലോ തൂക്കം വരും. മൂട് പരന്നതാണ് ഇവയിൽ അധികവും. മൂട് ഇറുങ്ങിയതും ഇക്കൂട്ടത്തിലുണ്ട്.
രണ്ട് സ്വർസ്റ്റ ദണ്ഡുകളാണ് ഇവിടെ നിന്നും കണ്ടെത്തിയ മറ്റൊരു വസ്തു. ഇത് ശീവേലിക്ക് ഘട്ടിയം(പദ്മനാഭസതുതി)ചൊല്ലുമ്പോൾ പിടിക്കുന്നതാണെന്ന് കരുതപ്പെടുന്നു. ഒന്നിന് 4 കി.ഗ്രാം തൂക്കം വരും.
സ്വർണ്ണ കൊപ്രയാണ് ഇവിടത്തെ മറ്റൊരു വസ്തു. ഇതിനും നല്ല തുക്കം വരും. ചില പ്രത്യേക പൂജക്ക് നിവേദ്യം ഇതിലാണ് തയാറാക്കുന്നത്.
സമർപ്പിതവസ്തുക്കളിൽ ഏറെ വിസ്മയിപ്പിച്ചതാണ് രണ്ട് വലിയ സ്വർണ്ണക്കുടകൾ. അതിലൊന്ന് സ്വർണ്ണ പ്പിടിയുള്ളതും തങ്ക ശീലയുള്ളതുമാണ്. മറ്റൊന്ന് വെള്ളി പ്പിടിയുളളതും സ്വർണ്ണം കൊണ്ടുള്ള ശീലയിൽ നിർമ്മിച്ചതുമാണ്. ഇതിലൊരു കുട റസിഡന്റ് കേണൽ മൺറോ സായ്പ് പദ്മനാഭസ്വാമിക്ക് വഴിപാടായി നൽകിയതാണെന്നും രേഖപ്പെടുത്തിക്കാണുന്നു.
വെള്ളിയിൽ തീർത്ത ഒട്ടനവധി സാധനങ്ങളും ഈ നിലവറയിലുണ്ട്.
വെള്ളിപ്പാത്രങ്ങൾ, നിലവിളക്കുകൾ, വെള്ളിക്കിണ്ണം, വെള്ളിക്കിണ്ടി, വെള്ളിക്കുടങ്ങൾ,ധൂപക്കുറ്റി, ശംഖ് കുറ്റി, മുളപ്പാലികകൾ (ഉത്സവത്തിന് ധാന്യങ്ങൾ മുളപ്പിക്കുന്ന കുടങ്ങൾ) എന്നിവയാണ് പരിശോധക സംഘം കണ്ടെത്തിയ സി നിലവറയിലെ സമർപ്പണങ്ങൾ.
രാവിലെ 10 മണിക്ക് ആരംഭിച്ച കണക്കെ ടുപ്പ് രാത്രി ഏഴുമണി വരെ നീണ്ടു നിന്നതായി രേഖകളിൽ കാണുന്നു. കണ്ടെത്തിയ സാധനങ്ങളുടെ പേര്,തൂക്കം, മാറ്റ്, പഴക്കം എന്നിവ രജിസ്റ്ററിൽ രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്.
നിത്യാദി നിലവറയിലെ
(D) വിശേഷങ്ങൾ
--------------------------------------------------------
2011 ജൂൺ 28നാണ് D നിലവറ തുറക്കുന്നത്. നാലമ്പലത്തിന്റെ വടക്ക് ഭാഗത്തായി ഭഗവാന്റെ പാദസ്ഥലത്തിനെതിരായി സ്ഥിതി ചെയ്യുന്ന നിത്യാദി നിലവറയാണ് D നിലവറയെന്നറിയപ്പെടുന്നത്. പൂജാ സാധനങ്ങളാണ് ഇവിടെ സൂക്ഷിക്കുന്നത്.
സ്വർണ്ണം കൊണ്ടുണ്ടാക്കിയ 7 പനനീർ വീശികൾ. ഇവ എടുത്തുവെക്കുന്ന സ്വർണ്ണതട്ട്. എട്ടു കോണുള്ള എൺകോൺതട്ട് എന്നാണ് ഇതിന് പറയുന്നത്.
ഉത്സവസമയങ്ങളിൽ ഗരുഡവാഹനങ്ങളിൽ വെച്ച് അലങ്കരിക്കുന്ന നിലയങ്കി. ചതുർബാഹു, നാഗപത്തി,വേട്ടക്ക് ഉപയോഗിക്കുന്ന സ്വർണ്ണ വില്ല്, വാഹനങ്ങൾ അലങ്കരിക്കുമ്പോൾ തൂക്കിയിടുന്ന സ്വർണ്ണമണികൾ എന്നിവ കൗതുകമേകുന്നതാണ്.
ഈ കണക്കെടുപ്പിന് ശേഷം സബകോടതി ചുമതലപ്പെടുത്തിയ രണ്ട് അഡ്വ. കമ്മീഷണർമാരെ ആവശ്യമില്ലന്ന് കണ്ട് കണക്കെടുപ്പിൽ നിന്നും ഒഴിവാക്കി.
'F' നിലവറയിൽ ഇതൊക്കെ..!
--------------------------------------------------------
ശ്രീകോവിലിന് മുൻവശം ഒറ്റക്കൽ മണ്ഡപത്തിന്റെ വടക്കും കിഴക്കുമായിട്ടാണ് ' E, F' നിലവറകൾ സ്ഥിതി ചെയ്യുന്നത്. താരതമ്യേന ചെറിയ നിലവറകളാണിത്. വിശേഷാൽ പൂജക്കും നിത്യപൂജക്കും വേണ്ട സാധനങ്ങൾ ഇവിടെയാണ് സൂക്ഷിക്കാറ്.
ഇതിൽ 'F' നിലവറ 2011 ജൂൺ 28 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് തുറന്നു. ക്ഷേത്ര നട തുറന്നിരിക്കുന്ന സമയത്ത് ഇത് തുറക്കാനാവാത്തത് കൊണ്ടാണ് ഈ സമയം തെരത്തെടുത്തത്. തെക്കേടം നമ്പിയാണ് ഇതിന്റെ സൂക്ഷിപ്പുകാരൻ.
ദേവന് ചാർത്താനുള്ള തിരുവാഭരണ ങ്ങളാണ് ഈ നിലവറയിലെ പ്രധാന സൂക്ഷിപ്പ്. ഇതിൽ പ്രധാനപ്പെട്ടത് നരസിംഹ സ്വാമിക്ക് ചാർത്താനുള്ള സ്വർണ്ണ അങ്കി,പുജാ പാത്രങ്ങൾ, ദീപാരാധനാ തട്ടങ്ങൾ, ശരപ്പൊളി മാലകൾ, കൈവളകൾ, നിവേദ്യത്തിനായുളള വെള്ളി പ്പാത്രങ്ങൾ, വെള്ളി നിലവിളക്കുകൾ എന്നിവയാണ്.
ശാസ്താവിന്റെ കോവിലിൽ നീരാഞ്ജനം നടത്താനുള്ള വെള്ളിയിൽ തീർത്ത സ്റ്റാന്റ്, ശാസ്താവിന്റെ തിരുമുഖം എന്നിവയും ഇവിടെയാണ് സൂക്ഷിക്കുന്നത്.
കമ്മീഷന്റെ സാന്നിധ്യത്തിൽ നമ്പി തന്നെ സാധനങ്ങൾ പുറത്തെടുത്ത് എണ്ണിത്തിട്ടപ്പെടുത്തി വിവരങ്ങൾ കമ്മീഷന് കൈമാറി.
പുറമെയുള്ളവർക്ക് തിരുവാഭരണം തൊടാൻ പാടില്ലാത്തത് കൊണ്ടാണ് നമ്പി തന്നെ നേരിട്ട് ഈ ചുമതല നിർവ്വഹിച്ചത്.
എ.ബി നിലവറകൾ
--------------------------------------------------
നിഗൂഢതകൾ ഏറെയുള്ളതും നാളിതുവരെ തുറക്കാത്തതുമായ രണ്ടു നിലവറ കളാണ് ശ്രീ പദ്മനാഭ സ്വാമിക്ഷേത്രത്തിലെ 'A B ' നിലവറകൾ.
തെക്കേടം നരസിംഹമൂർത്തിയുടെ ഇടതു ഭാഗത്തായി കാണുന്ന ചന്ദന മണ്ഡപത്തിന്റെ പടിഞ്ഞാറ് ഭാഗത്തായാണ് എ നിലവറ എന്ന ചുറ്റു മണ്ഡപ നിലവറ.
നാലമ്പലത്തിന്റെ തെക്ക് പടിഞ്ഞാറ് മൂലയിലാണ് ഭരതകോൺ എന്നറിയപ്പെടുന്ന ബി നിലവറ സ്ഥിതി ചെയ്യുന്നത്.
2011 ജൂൺ 29 ബുധനാഴ്ചയാണ് ഈ രണ്ടു നിലവറകളും തുറന്ന് കണക്കെടുക്കാൻ തീരുമാനിച്ചത്. ബി നിലവറ തുറക്കാനാണ് ആദ്യത്തെ ശ്രമം. എന്നാൽ ഇത് പൂർണ്ണമായും തുറക്കാൻ സാധിച്ചില്ല. മുൻവശത്തെ ഇരുമ്പ് വാതിലും ( ഗ്രില്ല്) അകത്തെ മരക്കതകുകളും തുറന്നു. അതിനകത്തെ ഒരു തടി അലമാരയിൽ വെള്ളിക്കുടങ്ങളും വെള്ളിക്കട്ടികളുമാണ് ഉണ്ടായിരുന്നത്.
ഈ അറയുടെ ഇടത് ഭാഗത്തായി ഉരുക്ക് കൊണ്ടുള്ള വാതിലുകളാണ്. ഈ ഉരുക്ക് വാതിൽ തുറന്നാലാണ് ബി നിലവറയുടെ അകത്തേക്ക് കടക്കാൻ പറ്റുള്ളൂ. ഏറെ നേരത്തെ ശ്രമം നടത്തിയിട്ടും ഈ വാതിൽ തുറക്കാനായില്ല. ഗ്യാസ് കട്ടർ ഉപയോഗിച്ചു തുറക്കാമെന്ന അഭിപ്രായം ഉണ്ടായി. എന്നാൽ അത് പാടില്ലെന്ന ക്ഷേത്രം തന്ത്രിയുടെ നിർദേശത്തെ തുടർന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
എ നിലമറ തുറക്കുന്നതിനായിരുന്നു അടുത്ത ശ്രമം. ഇതും ആദ്യം ഭാഗികമായേ തുറക്കാനായുള്ളൂ. പുറമെയുള്ള ഗ്രില്ലും തടിക്കതകുകളും തുറന്നു. ഏതാണ്ട് എട്ട് അടി ചതുരസ്ര വിസ്തീർണ്ണമുള്ള ഈ അറയുടെ വലതു ഭാഗത്തായി തടിയിൽ തീർത്ത ഒരു വലിയ പെട്ടി. അതിൽ തങ്കത്തകിടിൽ നിർമ്മിച്ച 18 അടി നീളം വരുന്ന ശ്രീ പദ്മനാഭസ്വാമിയുടെ അങ്കി കണ്ടെത്തി. പെട്ടിയുടെ വലിപ്പം മതിയാവാത്തത് കാരണം ഈ അങ്കി 10 മടക്കുകളായാണ് സൂക്ഷിച്ചിരുന്നത്. കേടുപാട് കാരണം ഉയോഗിക്കാനാവാതെ വർഷങ്ങളായി ഈ പെട്ടിയിൽ സൂക്ഷിച്ചു വെക്കുകയായിരുന്നു അങ്കി.
ഇവിടെ തറയിൽ ഏകദേശം ഒന്നര അടി വീതിയും രണ്ടര അടി നീളവുള്ള രണ്ട് കരിങ്കൽ പാളികൾ. ഒരോന്നിനും 8-9 ഇഞ്ച് ഘനവുമുണ്ട്. വലിയ കമ്പിപ്പാര, വടം എന്നിവ കൊണ്ട് ഏറെ നേരത്തെ ശ്രമഫലമായി ഈ കരിങ്കൽ പാളികൾ മാറ്റാൻ കഴിഞ്ഞു. അപ്പോഴാണ് അടിയിലേക്ക് ഒരു അറ കണ്ടത്. ഇതാണ് എ നിലവറ. എന്നാൽ ഈ ഇരുട്ടറയിലേക്ക് പ്രവേശിക്കാനായില്ല. വായുവും വെളിച്ചവുമില്ലെന്ന് ഉറപ്പായതിനാൽ അപ്പോൾ അതിലേക്ക് ഇറങ്ങുന്നത് ഉചിതമല്ലെന്ന് മനസ്സിലാക്കിയ സംഘം ചീഫ് എഞ്ചിനീയർ, അഗ്നിശമന സേന എന്നിവരുടെ സഹായത്തോടെ കണക്കെടുപ്പ് നടത്താൻ പിന്നൊരു ദിവസത്തേക്ക് മാറ്റി വെച്ചു.
'A' നിലമറ തുറന്നപ്പോൾ..!
----------------------------------------------------
എല്ലാ മുൻകരുതലുകളോടും കൂടിയാണ് 2011 ജൂൺ 30 വ്യാഴാഴ്ച തെക്കേടം നരസിംഹമൂർത്തിയുടെ ഇടതു ഭാഗത്തായി കാണുന്ന ചന്ദന മണ്ഡപത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി നിലകൊളളുന്ന എ നിലവറ എന്ന ചുറ്റു മണ്ഡപ നിലവറ തുറക്കുന്നത്.
ആദ്യം ഒരു ടേബിൾ ഫാൻ പ്രവർത്തിപ്പിച്ച് അകത്തേക്ക് കാറ്റ് കടത്തി വിട്ടു. തുടർന്ന് ഫയർഫോഴ്സ് ജീവനക്കാർ ഓക്സിജൻ സിലിണ്ടറുകളുമായി അകത്തേക്കിറങ്ങി.പൊതു മരാമത്ത് വകുപ്പ് എഞ്ചിനീയറും പരിശോധനക്കെത്തിയിരുന്നു.
കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളാണ് കാണാനായതെന്ന് വിദഗ്ധ സമിയുടെ റിപ്പോർട്ടിൽ പറയുന്നു.
കിരീടധാരണ സമയത്ത് മഹാരാജാക്കൻമാർ ഉപയോഗിച്ചിരുന്നു എന്ന് കരുതപ്പെടുന്ന നവരത്നങ്ങൾ പതിച്ച കുലശേഖരപ്പെരുമാൾ കിരീടം, ഒട്ടനവധി തിരുവാഭരണങ്ങൾ, പതക്കങ്ങൾ, ശരപ്പൊളി മാലകൾ, സ്വർണ്ണം. വെള്ളി രാശിപ്പണങ്ങൾ, ബെൽജിയം,വജ്രം വീര ശൃംഖലകൾ, സ്വർണ്ണ അരപ്പട്ടകൾ, വിദേശ നാന്നയങ്ങൾ, ഗോതമ്പിന്റെ ആകൃതിയിലുളള സ്വർണ്ണമണികൾ, കങ്കണങ്ങൾ ?, കാൽത്തളകൾ, സ്വർണ്ണക്കയർ.
നൂറുകണക്കിന് രത്നങ്ങൾ പതിച്ച കട്ടിയുള്ള സ്വർണ്ണ ത്തകിടിൽ തീർത്ത വിഷ്ണു ഭഗവാന്റെ വിഗ്രഹം.
മാലകളുടെ കൂട്ടത്തിൽ ഏറെ ഉണ്ടായിരുന്നത് ശരപ്പൊളി മാലകളാണ്. രണ്ടു മടക്ക് മുതൽ 18 മടക്ക് വരെയുളള ഇവ എണ്ണത്തിൽ 2000 ത്തിലേറെ എന്ന് രേഖപ്പെടുത്തിക്കാണുന്നു.
സ്വർണ്ണത്തിലും വെള്ളിയിലുമുള്ള രാശിപ്പണങ്ങൾ എണ്ണിത്തിട്ടപ്പെടുത്താനാവാത്തത് കാരണം തുക്കി നിശ്ചയിക്കുകയായിരുന്നു. രാശിപ്പണം എല്ലാം കൂടി 570 കി.ഗ്രാം തൂക്കം വരും.
റോം, ഈജിപ്ത്, ജർമ്മനി, ഡച്ച് എന്നീ രാജ്യങ്ങളിലെയും ഇത്യയുടെ വിവിധ ഭാഗങ്ങളിലെയും നാണയങ്ങൾ. മന്നിക്കുറുകൾ എടുത്താണ് ഇവ എണ്ണിത്തിട്ടപ്പെടുത്തിയത്.
-----------------------------------------------------------
* ആർക്കൈവ്സ് രേഖകൾ.
* കേസ് സംബന്ധിച്ച കോടതി രേഖകൾ.
No comments:
Post a Comment