Thursday 25 October 2018

പന്തളം എന്നൊരു രാജ്യവുമുണ്ട്, അന്തസ്സുള്ളൊരു രാജവംശവുമുണ്ട്



സി പി എഫ് വേങ്ങാട്‌

ശബരിമല വിഷയവുമായി ബന്ധപ്പെട്ട വാദങ്ങളും തര്‍ക്കങ്ങളും കേരളത്തിലെമ്പാടും പൊടിപൊടിക്കുകയാണല്ലോ  ഈ കുത്തൊഴുക്കില്‍ കലക്ക് വെള്ളത്തില്‍ മീന്‍ പിടിക്കുന്നവരും കുറവല്ല. ശബരിമലയുമായി ബന്ധപ്പെട്ട എന്തും ചൂടേറിയ ചര്‍ച്ചയായി മാറുന്ന ഇക്കാലത്ത് അതിനാണ് പലരും ശ്രമിച്ചു കാണുന്നത്.
കഴിഞ്ഞ ദിവസം എഴുത്തുകാരനും ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറുമായ ടി.ടി ശ്രീകുമാര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പന്തളം കൊട്ടാരത്തെ കുറിച്ചൊരു പോസ്റ്റിട്ട സംഭവം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. പന്തളത്തെ രാജകുടുംബത്തെ പരിഹസിക്കുക എന്നത് എന്റെ ലക്ഷ്യമല്ലെന്നും പക്ഷെ ചരിത്രം വളച്ചൊടിക്കാന്‍ മുതിരുമ്പോള്‍ അതെക്കുറിച്ച് എതിര്‍ വാദങ്ങള്‍ പറയാതിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അഭിപ്രായപ്പെട്ടാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ ചുരുക്കം ഇതാണ്
'ഒന്നാമതായി പന്തളം രാജവംശം എന്നൊന്ന് കേരളചരിത്രത്തില്‍ ഇല്ല. മാര്‍ത്താണ്ഡവര്‍മ്മ വേണാടിനു വടക്കോട്ടുള്ള പ്രദേശങ്ങള്‍ പിടിച്ചടക്കിയത് എങ്ങനെയാണ് എന്ന് നമുക്കറിയാം. ദേശിങ്ങനാടുമായി (കൊല്ലം) യുദ്ധം ഉണ്ടായി. തെക്കുംകൂര്‍, വടക്കുംകൂര്‍ എന്നിവരുമായി യുദ്ധം ഉണ്ടായി. കായംകുളം , ഇളയിടത് സ്വരൂപം (കൊട്ടാരക്കര) എന്നിവരുമായി യുദ്ധം ഉണ്ടായി. ചെമ്പകശ്ശേരി (അമ്പലപ്പുഴ) യുമായി യുദ്ധം ഉണ്ടായി. ഈ പ്രദേശങ്ങള്‍ എല്ലാം മാര്‍ത്താണ്ഡവര്‍മ്മ പിടിച്ചടക്കി. കൊച്ചി പിടിച്ചടക്കിയില്ലെങ്കിലും കൊച്ചിയുമായി യുദ്ധവും മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് അനുകൂലമായ ഉടംപടിയുമുണ്ടായി. പക്ഷെ ഇതിലൊന്നും നാം മാര്‍ത്താണ്ഡവര്‍മ്മ പന്തളം പിടിച്ചതായി കേള്‍ക്കുന്നില്ല. കാരണം മറ്റൊന്നുമല്ല. അങ്ങനെ ഒരു രാജ്യമോ രാജാവോ ഉണ്ടായിരുന്നില്ല.
പിന്നെ ഇത് വെറും കെട്ടുകഥ ആണോ അല്ല. പാണ്ഡ്യദേശത്ത് നിന്ന് തിരുമല നായക്കനെ പേടിച്ചു ജീവരക്ഷക്ക് അഭയാര്‍ഥികളായി വന്നവരാണ് പൂഞ്ഞാര്‍, പന്തളം പ്രദേശങ്ങളില്‍ അവിടുത്തെ ജന്മികളുടെ കാരുണ്യത്തോടെ സ്വന്തം ക്ഷത്രിയ വംശ ബന്ധം ഉയര്‍ത്തിക്കാട്ടി വസ്തുവകകള്‍ സമ്പാദിച്ചു കഴിഞ്ഞു പോന്നിരുന്നത്. ഈ ക്ഷത്രിയ വംശ ബന്ധം അംഗീകരിച്ചു കൊടുത്തു എന്നതല്ലാതെ ഇവരുടെ പ്രദേശത്തെ പിടിച്ചടക്കേണ്ട ഒരു രാജ്യമായി മാര്‍ത്താണ്ഡവര്‍മ്മ പരിഗണിച്ചിരുന്നില്ല എന്നാണു മനസ്സിലാവുന്നത്.'
സര്‍...അങ്ങയോടുള്ള എല്ലാ ബഹുമാനങ്ങളും നിലനിര്‍ത്തിക്കൊണ്ടു കുറച്ചു കാര്യം ഇവിടെ കുറിക്കട്ടെ. അറിവിന്റെ കാര്യത്തില്‍ താങ്കളുടെ അയലത്ത് പോലും നില്‍ക്കാനുള്ള കഴിവില്ലെങ്കിലും ഒരു ചരിത്ര ഗവേഷകന്‍ എന്ന നിലയില്‍ താങ്കളുടെ അഭിപ്രായത്തോട് ഒട്ടും യോജിക്കാനാവുന്നില്ല. അതുകൊണ്ട് തന്നെ പന്തളവുമായി ഞാന്‍ കണ്ടെത്തിയ കാര്യം ഇവിടെ കുറിക്കട്ടെ.
പാണ്ഡ്യ രാജ്യത്ത് നിന്നെത്തിയ പന്തളം കുടുംബം രാജവംശമായിരുന്നില്ലെന്നും ജന്മികുടുംബം മാത്രമായിരുന്നുവെന്നാണ് താങ്കള്‍ ഉയര്‍ത്തിക്കാട്ടുന്ന പ്രധാന അവകാശ വാദം.
സര്‍...രാജവംശങ്ങളുടെ പിറവിയെ കുറിച്ച് അന്വേഷണം നടത്തുന്ന സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും കേരളീയ സമൂഹത്തില്‍ സ്വരൂപങ്ങള്‍ (രാജവംശങ്ങള്‍) ഉണ്ടായത് ഭൂ സ്വത്തുകളുടെ അടിസ്ഥാനത്തിലാണെന്ന് കണ്ടെത്താന്‍ ഒരു വിഷമവുമില്ല. സാമ്പത്തികമായി ഉയര്‍ന്ന കുടുംബങ്ങള്‍ കുടുതല്‍ ഭൂമി വാങ്ങിയും പിടിച്ചെടുത്തും ശക്തമാരായി വളര്‍ന്നു. സൈന്യം ഇല്ലാത്തത് കൊണ്ട് ഒരു വംശം രാജവംശമല്ലാതായിപ്പോവുമോ.. നമ്മള്‍ വീട് പണികഴിപ്പിച്ചാലും പണം കൊടുത്ത് വീട് വാങ്ങിയാലും നമ്മുടെ സ്വന്തം വീട് തന്നെയല്ലേ...
പിന്നെ മാര്‍ത്താണ്ഡ വര്‍മ്മ പന്തളത്തെ ആക്രമിക്കാതിരുന്നത് അവര്‍ സ്വന്തമായി സൈന്യം പോലുമില്ലാത്ത രാജ്യമായത് കൊണ്ടാണെന്നും താങ്കള്‍ പറയുന്നു.
സര്‍...അത് സൈന്യമില്ലാതിരുന്ന രാജംവംശം ആയതുകൊണ്ടായിരുന്നില്ല. മറിച്ച് തിരുവിതാംകൂറും പന്തളവും തമ്മലുള്ള ഊഷ്മളമായ ബന്ധം കൊണ്ട് തന്നെയാണ്. ഇക്കാര്യം  മനപ്പൂര്‍വം മറച്ചുവെച്ചാണ് പന്തളം ഒരു രാജ്യമല്ലെന്ന വാദവുമായി താങ്കള്‍ രംഗത്ത് വന്നത്.
സര്‍...തിരുവിതാംകൂറുമായുള്ള ബന്ധമാണ് മാര്‍ത്താണ്ഡവര്‍മ്മയെ പന്തളം രാജ്യം ആക്രമിക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ച കാര്യമെന്ന്  പ്രധാനപ്പെട്ട ചിരിത്ര ഗ്രന്ധങ്ങളിലെല്ലാം തന്നെ സുവ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു. താങ്കള്‍ക്കും അക്കാര്യം അറിയാമായിരിക്കും എങ്കിലും അക്കാര്യം ഇവിടെ വീണ്ടും ഓര്‍മ്മപ്പെടുത്തട്ടെ.

(1) കേരളത്തില്‍ ഏറെ കാലം താമസിച്ച ഡച്ചു പാതിരിയായ ജേക്കബ് കാന്റര്‍ വിഷര്‍ തന്റെ കത്തുകളില്‍ (Letters From Malabar) ഇക്കാര്യം വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. വിഷറുടെ കത്തുകള്‍ക്ക് വിശദീകരണ കുറിപ്പെഴുതിയ കെ പി പത്മനാഭ മേനോന്‍ തന്റെ  'History of  Kerala'  എന്ന ഗ്രന്ഥത്തില്‍ 84-ാം പേജില്‍ ഇക്കാര്യം വിവരിക്കുന്നുണ്ട്.

(2) ടി കെ വേലുപ്പിള്ളയുടെ ' Travancore state Manual'  എന്ന ഗ്രന്ഥത്തില്‍ പറയുന്ന കാര്യം നോക്കാം...
'They had possession on both sides of the Ghats. They were always friendly to the kings of  Travancore and their co operation was of great advantage to MarthandaVarma for the subjection of  Kayamakulam...Page-544.'
( അവര്‍ക്ക് പശ്ചിമ ഘട്ടത്തിന്റെ ഇരുവശങ്ങളിലും ഭൂമി ഉണ്ടായിരുന്നു. തിരുവിതാംകൂറുമായി നല്ല ബന്ധം നിലനിര്‍ത്തിയിരുന്നവരായിരുന്നു ഇവര്‍. ഇവരുടെ ഉറച്ച പിന്തുണയാണ് മാര്‍ത്താണ്ഡവര്‍മ്മക്ക്  കായംകുളം പിടിച്ചെടുക്കാന്‍ സഹായികമായത്.)

(3) ഇനി പ്രമുഖ ചരിത്രകാരനായ എ ശ്രീധരമേനോന്‍ പറയുന്ന കാര്യം നോക്കാം...
'MarthandaVarma didn't annex Pandalam as its ruler helped him in the campaigns against Kayamkulam- A Survey of  Kerala History, A Sreedhara Menon Page -164.'
( കായംകുളം പിടിച്ചെടുക്കാന്‍ സഹായിച്ചതുകൊണ്ടാണ് മാര്‍ത്താണ്ഡ വര്‍മ്മ പന്തളത്തെ ആക്രമിക്കാതിരുന്നത്.)

മേല്‍പ്പറഞ്ഞ ഉദ്ദരണികളില്‍ നിന്നും മാര്‍ത്താണ്ഡവര്‍മ്മ പന്തളം ആക്രമിക്കാതിരിക്കാന്‍ കാരണം അവരുമായുള്ള നല്ല ബന്ധവും കായംകുളം പിടിച്ചടക്കാന്‍ മാര്‍ത്താണ്ഡവര്‍മ്മയെ സഹായിച്ചതുകൊണ്ടും മാത്രമാണ് എന്ന കാര്യം വ്യക്തമായല്ലോ
സര്‍... പന്തളം ഒരു രാജ്യമായിരുന്നെന്നും അവിടെ അന്തസ്സുള്ള രാജവംശം ഉണ്ടായിരുന്നെന്നും ഇതില്‍ നിന്നും സാമാന്യ ബുദ്ദിയുള്ള ആര്‍ക്കും മനസിലാക്കാവുന്നതാണ്. പിന്നെ എന്തിന് വെറുതെ ഒരു കോലാഹലം...ചരിത്രം താങ്കളെ കുറ്റക്കാരനെന്ന് വിധിക്കാതിരിക്കട്ടെ.



Saturday 6 October 2018

The Moon light of Sanskrit Lessons



CPF Vengad 

The Culture of Encounters: Sanskrit at the Mughal Court, by  Audrey Truschke, New York University professor,  is very interesting. Across the six chapters of the book, Truschke uses these texts to examine specific intersections between Sanskrit and the Mughal court. Chapter one discusses how direct ptaronage and looser forms of affiliation facilitated the development of connections between Sanskrit intellectuals and the Mughal elite. The following three chapters each assess the ways Sanskrit entered the Mughal court throught ranslation, adaption and integration. The second chapter focusses on Sanskrit texts produced with Mughal support or for consumption by the ruling class; the third considers Persiant ranslations of the Mahabharata and the creation of a new epic, the Razmnamah; and the fourth examines Abu al-Fazl'st reatment of Sanskrit knowledge in his official history of Akbar's reign, the A'in-i Akbari. Chapter five looks beyond the royal court to investigate how Jain and Brahmanical communities wrote in Sanskrit about the Mughals, reflecting on the impact of imperial authortiy on local communities. In the final chapter Truschke looks at the reception of Akbar's interests in Sanskrit by members of the ruling and intellectual elite. Across these chapters, a vast array of material is presented to support the cetnral argument of this book – that by weaving together culture and power the Mughal's were able to act in truly imperial ways.
Culture of Encounters is an evocative, expertly researched book that brings the collaborative, sometimes combative, world oft ranslation to life. Truschke's exceptional linguistic talents allow her to present and answer questions about the Mughal court that have the potential to radically alter our understanding of the empire. In addition to being a brilliant piece of research in its own right, this volume has the potential to inspire scholars to re-examine their own approach to region .



നിലാവെളിച്ചം നല്‍കിയ സംസ്‌കൃത പാഠങ്ങള്‍

മുഗള്‍ രാജവംശത്തിന്റെ മതേതര മൂല്യം വെളിച്ചത്തുകൊണ്ടുവന്ന കൃതിയാണ് അമേരിക്കന്‍ പ്രൊഫസറായ ഔദ്രെ ട്രെസ്‌കിയുടെ' കള്‍ച്ചേര്‍ ഓഫ് എന്‍കൗണ്ടേഴ്‌സ് സാന്‍സ്‌ക്രിറ്റ് അറ്റ് ദി മുകള്‍ കോര്‍ട്ട്' എന്ന പുസ്തകം. ഇന്ത്യാ ചരിത്രത്തിലെ ഇരുണ്ട യുഗമെന്ന് മുദ്ര കുത്തപ്പെട്ട മുഗള്‍ കാലഘട്ടം യഥാര്‍ത്ഥത്തില്‍ ഹിന്ദു,ജൈനമതങ്ങളെയും സംസ്‌കൃതത്തെയും അകമഴിഞ്ഞ് പ്രൊത്സാഹിപ്പിച്ച കാലഘട്ടമായിരുന്നുവെന്നാണ് കൃതി വെളിച്ചത്ത് കൊണ്ടു വരുന്നത്. പ്രത്യേകിച്ച് ഉല്‍ക്കൃഷ്ട ഭാഷയായി കാണപ്പെട്ട സംസ്‌കൃതത്തെ മുഗള്‍ രാജാക്കന്‍മാര്‍ എത്രമാത്രം പ്രോത്സാഹിപ്പിച്ചുവെന്നറിയുമ്പോള്‍ ഈ രാജാക്കന്‍മാരെ വര്‍ഗീയ വാദികളെന്ന് പറഞ്ഞ് പരത്തിയവരുടെ കുപ്രചരണങ്ങളാണ് തകര്‍ത്തെറിയപ്പെട്ടത്.
പേര്‍ഷ്യന്‍ രാജവംശത്തില്‍പ്പെട്ടവരായ മുഗളന്മാര്‍ ഭരണപരവും സാംസ്‌കാരികവുമായ ആവശ്യങ്ങള്‍ക്ക് പേര്‍ഷ്യന്‍ ഭാഷ ഉപയോഗിച്ചു. പതിനാറാം നൂറ്റാണ്ടിന്റെ മധ്യകാലംമുതല്‍ മുഗള്‍ രാജാക്കന്മാര്‍ കലയും സാഹിത്യവും പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങി. അതോടെ മുഗള്‍ കൊട്ടാരം ഏഷ്യയിലുടനീളമുള്ള പേര്‍ഷ്യന്‍ കവികളുടെയും ചിന്തകരുടെയും കലാകാരന്മാരുടെയും മെക്കയായി. ഭരണം ചിട്ടപ്പെടുത്താന്‍ 1582ല്‍ പേര്‍ഷ്യനെ അക്ബര്‍  ഔദ്യോഗിക ഭാഷയായി അംഗീകരിച്ചു.  ഈ രണ്ട് പ്രക്രിയകളെയും പരസ്പരം ബന്ധിപ്പിച്ച് 1580കള്‍ക്ക് ശേഷം കൊട്ടാരത്തില്‍ ഇന്ത്യന്‍ ഭാഷകള്‍ക്ക് വളരാന്‍ ഇടമുണ്ടായിരുന്നില്ലെന്ന നിഗമനത്തിലാണ് പല പണ്ഡിതരും എത്തിച്ചേര്‍ന്നത്. ഇന്‍ഡോളജിസ്റ്റുകളാകട്ടെ മുഗള്‍സാമ്രാജ്യത്തിന്റെ വ്യവഹാരങ്ങള്‍ പേര്‍ഷ്യന്‍ ഭാഷയിലൊതുങ്ങിയതായി വിലയിരുത്തി. അപൂര്‍വമായി അറബിക്, ടര്‍ക്കിഷ് ഭാഷകളും വ്യവഹാരങ്ങളില്‍ കടന്നുവന്നതായും ഇന്‍ഡോളജിസ്റ്റുകള്‍ കരുതി. എന്നാല്‍,  മുഗള്‍കൊട്ടാരത്തില്‍ സംസ്‌കൃതത്തിനും അതിലെ വൈജ്ഞാനികതയ്ക്കും വലിയ സ്ഥാനമുണ്ടായിരുന്നു. അക്കാലത്തെ രാഷ്ട്രീയം, സാഹിത്യം, ബൗദ്ധികത എന്നീ മേഖലകളിലെല്ലാം സംസ്‌കൃതത്തിനിടമുണ്ടായിരുന്നതായി ഔദ്രെ തെളിയിക്കുന്നു.  ഇന്‍ഡോളജിസ്റ്റുകളുടെ വിശകലനങ്ങള്‍ പലപ്പോഴും ഇന്ത്യാചരിത്രത്തെ സാമുദായികമായി വ്യാഖ്യാനിക്കുന്നവരെ സഹായിച്ചു. 1580 കളില്‍ത്തന്നെ മുഗള്‍കൊട്ടാരത്തില്‍ ജൈനപണ്ഡിതരും ബ്രാഹ്മണരും ഉണ്ടായിരുന്നു. സംസ്‌കൃതകൃതികളുടെ രചനയെ വലിയതോതില്‍ പുരസ്‌കരിക്കുന്ന ധാരാളം പദ്ധതികളുണ്ടായിരുന്നു. അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനം സംസ്‌കൃതകൃതികളുടെ വിവര്‍ത്തനമായിരുന്നു. പലപ്പോഴും സംസ്‌കൃതപണ്ഡിതരെ കൊട്ടാരത്തിലേക്കയച്ചും രാജാക്കന്മാരെ സംസ്‌കൃതത്തില്‍ സ്തുതിച്ചും മുഗളന്മാരുടെ പ്രീതി പിടിച്ചുപറ്റാന്‍ നാട്ടുരാജാക്കന്മാര്‍ നടത്തിയ ശ്രമത്തെക്കുറിച്ചും  കൃതിയില്‍ പരാമര്‍ശമുണ്ട്. ജഹാംഗീറിന്റെയും ഷാജഹാന്റെയും കാലത്താണ് പേര്‍ഷ്യന്‍സംസ്‌കൃത സാംസ്‌കാരികവിനിമയം ഏറ്റവും ശക്തമായത്. 1560-1660 കാലത്ത് മുഗള്‍കൊട്ടാരത്തില്‍ സംസ്‌കൃതഭാഷയില്‍ നടന്ന വ്യവഹാരങ്ങളെക്കുറിച്ച് വിശദമായി കൃതിയില്‍ പ്രതിപാദിക്കുന്നു.  മുഗള്‍ രാജവംശത്തിന്റെ തകര്‍ച്ചയ്ക്കുശേഷമാണ് സംസ്‌കൃതത്തിന്റെ ജ്ഞാനപാരമ്പര്യം ക്ഷയിച്ചുതുടങ്ങിയത്.  ഇന്ത്യയുടെ ബഹുസ്വര പാരമ്പര്യത്തെ മുഗള്‍രാജാക്കന്മാര്‍ ഒരിക്കലും നിഷേധിച്ചിട്ടില്ല. ഇന്ത്യക്കാരുടെ ലോകവീക്ഷണം മനസ്സിലാക്കാന്‍തന്നെയാണ് മുഗള്‍ രാജാക്കന്മാര്‍ തദ്ദേശീയഭാഷകളിലേക്കും സംസ്‌കാരങ്ങളിലേക്കും ശ്രദ്ധതിരിച്ചത്. മുഗള്‍കൊട്ടാരത്തില്‍ നടന്ന ഈ അന്വേഷണങ്ങള്‍ സാംസ്‌കാരികവും മതപരവും ഭാഷാപരവുമായ നിരവധി കൊള്ളക്കൊടുക്കലുകള്‍ക്ക് ഇടയാക്കി. മതപരമായ സ്വത്വങ്ങളെ ആധാരമാക്കിയായിരുന്നു ഇന്‍ഡോളജിസ്റ്റുകളുടെ ആദ്യകാല പഠനങ്ങള്‍.
 സംസ്‌കൃതവിജ്ഞാനത്തിന്റെ ലോകവുമായി ആദ്യമായി ഇടപാടുണ്ടാക്കിയ അക്ബറിന്റെ കാലത്ത് നിരവധി സംസ്‌കൃതകൃതികള്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റി. വ്യത്യസ്ത മതങ്ങള്‍ തമ്മിലുള്ള സംവാദത്തിനുള്ള വേദി അക്ബര്‍ തന്റെ കൊട്ടാരത്തില്‍ ഒരുക്കിയിരുന്നു, 'ഇബാദത്ത്ഖാന' എന്ന പേരില്‍. അക്ബറിന്റെ കൊട്ടാരത്തില്‍ ധാരാളം സംസ്‌കൃതകൃതികളുണ്ടായിരുന്നു. സാര്‍വലൗകിക സമാധാനം എന്നത് അക്ബറിന്റെ മഹത്തായ ആശയമായിരുന്നു. സമാധാനത്തിന് ഭംഗമുണ്ടാക്കുന്നവരാരായിരുന്നാലും അവരെ താക്കീതുചെയ്യാന്‍ അവരുടെതന്നെ വിശ്വാസസംഹിതകളെ പ്രയോജനപ്പെടുത്തണമെന്ന് അക്ബര്‍ കരുതി. ഇതിനായാണ് അദ്ദേഹം സംസ്‌കൃതകൃതികളെ ആശ്രയിച്ചത്. ജഹാംഗീറിന്റെ കാലത്തും  സംസ്‌കൃതത്തെ പുരസ്‌കരിച്ചു. പേര്‍ഷ്യനില്‍ പുനരാഖ്യാനം ചെയ്യപ്പെട്ട രാമായണപാഠങ്ങള്‍ ജഹാംഗീറിന് സമര്‍പ്പിക്കപ്പെട്ടതായിക്കാണാം. ജഗന്നാഥ പണ്ഡിതരാജന്‍, കവീന്ദ്രാചാര്യ സരസ്വതി എന്നീ സംസ്‌കൃതപണ്ഡിതര്‍ ഷാജഹാനുമായി അടുത്ത ബന്ധം പുലര്‍ത്തി.  ഇതില്‍ ജഗന്നാഥന്‍ പതിറ്റാണ്ടുകള്‍ കൊട്ടാരത്തില്‍ വസിച്ച്  സംസ്‌കൃതകൃതികള്‍ രചിച്ചു.
മുഗള്‍കൊട്ടാരത്തിലെ സംസ്‌കൃതവ്യവഹാരങ്ങള്‍ക്ക് മങ്ങലേല്‍ക്കുന്നത് പതിനേഴാം നൂറ്റാണ്ടോടുകൂടിയാണ്. ഇക്കാലമായപ്പോഴേക്കും ഹിന്ദിയുടെ സാഹിതീയമൂല്യം അതിശയകരമാംവിധം ഉയര്‍ന്നിരുന്നു. സംസ്‌കൃതത്തെ പുറന്തള്ളി ഹിന്ദി പ്രധാനപ്പെട്ട വ്യവഹാരമാധ്യമമായി വികസിച്ചു.  ഔറംഗസീബിന്റെ കാലത്താണ് മുഗള്‍കൊട്ടാരം സംസ്‌കൃതവുമായുള്ള  ബന്ധം വിച്ഛേദിച്ചത്. ഇത് അദ്ദേഹത്തിന്റെ മതപരമായ അസഹിഷ്ണുതയായി വിലയിരുത്തിയവരുണ്ട്. വാസ്തവത്തില്‍ ഇതിന് രാഷ്ട്രീയമായ കാരണങ്ങളാണുണ്ടായിരുന്നത്.  ജ്യേഷ്ഠന്‍ ദാരാഷുക്കോയെ തടവിലാക്കിയാണ് ഔറംഗസീബ് രാജാവായത്. ദാരാഷുക്കോ ഉപനിഷത്തുകള്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റിയ പണ്ഡിതനായിരുന്നു. ഇതിനായി അദ്ദേഹം പതിനഞ്ച് വര്‍ഷം വാരാണസിയില്‍ പോയി താമസിച്ച് സംസ്‌കൃതം പഠിച്ചു. ഹിന്ദുമുസ്ലിം ഐക്യം പ്രതിപാദിക്കുന്ന മജ്മഅല്‍ബഹറൈന്‍ എന്ന കൃതിയും ദാരാഷുക്കോ എഴുതിയിട്ടുണ്ട്. ഔറംഗസീബാകട്ടെ ജ്യേഷ്ഠനോടുള്ള രാഷ്ട്രീയവൈരാഗ്യം അദ്ദേഹത്തിന് പ്രിയപ്പെട്ട സംസ്‌കൃതത്തോടും തീര്‍ക്കുകയാണ് ചെയ്തത്.
പ്രധാനമായും മുഗള്‍ രാജാക്കന്മാരെ പ്രകീര്‍ത്തിച്ച് സംസ്‌കൃതത്തിലെഴുതിയ കവിതകള്‍, ബൗദ്ധികപ്രമാണങ്ങള്‍, സംസ്‌കൃതകാവ്യങ്ങള്‍ എന്നിവയെല്ലാമാണ് ഔദ്രെ പരിശോധിച്ചിട്ടുള്ളത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ ഭരിക്കാന്‍ പ്രാപ്തിയുള്ളവരാണ് തങ്ങള്‍ എന്ന് സ്വയം ബോധ്യപ്പെടുത്താനും മറ്റുള്ളവരെ ബോധ്യപ്പെടുത്താനും ഈ സംസ്‌കൃതബന്ധം മുഗള്‍ രാജാക്കന്മാരെ സഹായിച്ചിരിക്കണം. മാത്രമല്ല, രാഷ്ട്രീയവും സൗന്ദര്യബോധവുംതമ്മിലുള്ള ബന്ധം സുദൃഢമാക്കാനും ഇത് സഹായിച്ചു. സംസ്‌കൃതത്തോട്  മുഗള്‍ രാജാക്കന്മാര്‍ പുലര്‍ത്തിയ ആഭിമുഖ്യത്തെ കേവലം ഉപകരണാത്മകമായി കണ്ടുകൂടാ. സംസ്‌കൃതവുമായുള്ള ബന്ധം സ്ഥാപിച്ചതുവഴി പേര്‍ഷ്യന്‍ ഭാഷയ്ക്ക് അവകാശപ്പെടാന്‍ കഴിയാത്ത സാഹിതീയപാരമ്പര്യത്തിന്റെ നേരവകാശികളായി തങ്ങളെ അടയാളപ്പെടുത്താന്‍ മുഗള്‍രാജാക്കന്മാര്‍ക്ക് കഴിഞ്ഞു. മുസ്ലിം രാജാക്കന്മാര്‍ എന്നതിനേക്കാള്‍ ഇന്ത്യന്‍ രാജാക്കന്മാര്‍ എന്ന് അറിയപ്പെടാനാണ് അവര്‍ ആഗ്രഹിച്ചത്. ഇന്ത്യയിലെ ബഹുഭൂരിപക്ഷംവരുന്ന ജനതയുടെ ജീവിതവുമായി ബന്ധപ്പെട്ടതായിരുന്നില്ല സംസ്‌കൃതവിജ്ഞാനം. ആയതിനാല്‍ ജനങ്ങളെ സ്വാധീനിക്കുന്നതിനുള്ള ഒരെളുപ്പവഴി എന്ന നിലയിലാണ് മുഗള്‍ രാജാക്കന്മാര്‍ സംസ്‌കൃതത്തെ പുരസ്‌കരിച്ചതെന്ന വാദം നിലനില്‍ക്കുന്നതല്ല. സ്വന്തം രാഷ്ട്രീയാധികാരത്തെ സൗന്ദര്യവല്‍ക്കരിക്കുന്നതിന്റെയും സാംസ്‌കാരികമായി നവീകരിക്കുന്നതിന്റെയും ഭാഗമായിരുന്നു അത്.
ജൈനമുനികള്‍ കൊട്ടാരത്തിന്റെ ദൈനംദിനത്തെ രേഖപ്പെടുത്താന്‍ സംസ്‌കൃതം ഉപയോഗിച്ചപ്പോള്‍ ബ്രാഹ്മണര്‍ തങ്ങളുടെ ജാതിസ്വത്വത്തെ വേറിട്ട് നിലനിര്‍ത്തിക്കൊണ്ടാണ് കൊട്ടാരത്തിന്റെ പുരസ്‌കാരം സ്വീകരിച്ചത്. ആയതിനാല്‍ അവര്‍ തങ്ങളുടെ അനുഭവങ്ങളോ കൊട്ടാരവുമായി ബന്ധപ്പെട്ട ഭാവനകളോ സംസ്‌കൃതത്തില്‍ ആവിഷ്‌ക്കരിക്കുകയുണ്ടായില്ല. എന്നാല്‍, ചില പരമ്പരാഗത ജ്ഞാനപദ്ധതികളെ വികസിപ്പിക്കാന്‍ ബ്രാഹ്മണപണ്ഡിതര്‍ ഇക്കാലത്ത് നടത്തിയ ശ്രമങ്ങള്‍ പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്. പേര്‍ഷ്യന്‍ ഭാഷയുടെ സംസ്‌കൃതത്തിലുള്ള നിരവധി വ്യാകരണകൃതികള്‍ ഇക്കാലത്ത് രചിക്കപ്പെട്ടിട്ടുണ്ട്. ഇവയുടെയെല്ലാം കര്‍ത്താക്കള്‍ മുഗള്‍കൊട്ടാരത്തിലെ ബ്രാഹ്മണപണ്ഡിതരായിരുന്നു. വിഹാരി കൃഷ്ണദാസന്‍ അക്ബറിന്റെ നിര്‍ദേശപ്രകാരം രചിച്ച 'പാരസീപ്രകാശം' (പേര്‍ഷ്യയുടെ വെളിച്ചം) ഇക്കൂട്ടത്തില്‍പ്പെട്ടതാണ്. ഇത്തരം നിരവധി ഉദാഹരണങ്ങള്‍ ഔദ്രെ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്ത് തന്നെയായാലും ഈ ഗ്രന്ഥം വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍ എന്നു വേണ്ട ചരിത്രത്തില്‍ താല്‍പ്പര്യമുള്ള ആര്‍ക്കും ഏറെ ഉപകാരപ്പെടും.